ന്യൂഡൽഹി: 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് ദുരന്തത്തിൽ വിമാനനിർമാണകന്പനിയായ ബോയിംഗ് നടത്തിയ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പാർലമെന്റിൽ വിശദീകരിച്ച് വ്യോമയാനമന്ത്രി. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഇന്ധനനിയന്ത്രണ സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനം കൃത്യമായി പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതായി വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോൾ പാർലമെന്റിനെ അറിയിച്ചു.
ബോയിംഗ് നടത്തിയ പരിശോധനകളില്‍ ഇന്ധനനിയന്ത്രണ സ്വിച്ചിലോ ലോക്കിംഗ് സംവിധാനത്തിലോ പിഴവുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ഈ വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) തുടര്‍ച്ചയായ പരിശോധനകള്‍ക്ക് ഉത്തരവിട്ടിരുന്നു.
അതേസമയം വിമാനത്തിന്റെ ത്രസ്റ്റ് കണ്ട്രോള് മോഡ്യൂളിന്റെ വിശദമായ പരിശോധന ബോയിംഗിന്റെ യുഎസ് സിയാറ്റിലിലുള്ളകേന്ദ്രത്തിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവർഷം ജൂണ്‍ 12നാണ് ലണ്ടനിലേക്കുള്ള എഐ171 ബോയിംഗ് 787 ഡ്രീം ലൈനര്‍ അഹമ്മദാബാദില്‍ തകര്‍ന്നത്. ജീവനക്കാരുള്‍പ്പെടെ വിമാനത്തിലെ 242 പേരില്‍ ഒരാള്‍മാത്രമാണു രക്ഷപ്പെട്ടത്.